09 December 2009

ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

ആറാമത് ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്ന് ആരംഭിക്കും. 55 രാജ്യങ്ങളില്‍ നിന്നുള്ള 168 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

55 രാജ്യങ്ങളില്‍ നിന്നുള്ള 168 മികച്ച സിനിമകള്‍ കാണാനുള്ള അവസരമാണ് ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മുന്നോട്ട് വയ്ക്കുന്നത്. റോബ് മാര്‍ഷല്‍ സംവിധാനം ചെയ്ത അമേരിക്കന്‍ സിനിമ നയണ്‍ ആണ് ഉദ്ഘാടന ചിത്രം. ലോക പ്രശസ്ത സംവിധായകരും നടീനടന്മാരും സിനിമാ പ്രവര്‍ത്തകരും മേളയ്ക്ക് എത്തും.

29 വേള്‍ഡ് പ്രീമിയറും 13 ഇന്‍റര്‍നാഷണല്‍ പ്രീമിയറും 33 ജി.സി.സി പ്രീമിയറും ഫിലിം ഫെസ്റ്റിവലില്‍ ഉണ്ടാകും. ഇത്തവണ മലയാളത്തില്‍ നിന്ന് ഒരു സിനിമ മാത്രമാണ് മേളയില്‍ ഉണ്ടാവുക. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക്.
വിവിധ വിഭാഗങ്ങളിലായി പത്തോളം ഇന്ത്യന്‍ സിനിമകള്‍ ദുബായ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ശ്യാം ബെനഗലിന്‍റെ വെല്‍ഡണ്‍ അബ്ബ, ബുദ്ധദേബ് ഗുപ്തയുടെ ജനാല, ലീല ബന്‍സാലിന്‍റെ ബ്ലാക്ക്, യാഷ് ചോപ്രയുടെ സില്‍സില, സുബ്രഹ്മണ്യ ശിവയുടെ തമിഴ് ചിത്രമായ യോഗി, മീര കത്രീവന്‍റെ അവള്‍ പേര്‍ തമിളരസി, ഷിമിത്ത് അമീന്‍ സംവിധാനം ചെയ്ത റോക്കറ്റ് സിംഗ് തുടങ്ങിയവയാണ് പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സിനിമകള്‍.

സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് അമിതാബ് ബച്ചന് സമ്മാനിക്കും. ബച്ചന്‍ കുടുംബവും മമ്മൂട്ടിയും ഷാജി എന്‍. കരുണും മേളയ്ക്ക് എത്തുന്നുണ്ട്.


കാര്‍ട്ടൂണ്‍ ചിത്രങ്ങളും ഡോക്യുമെന്‍ററികളും അറബ് ചിത്രങ്ങളും പ്രത്യേക വിഭാഗവും മേളയില്‍ ഉണ്ടാകും.

.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്