17 June 2009

1210 വാഹനങ്ങള്‍ ദുബായ് പോലീസ് പിടിച്ചെടുത്തു

ഗതാഗത നിയമ ലംഘനത്തിന് ദുബായില്‍ കഴിഞ്ഞ മാസം മാത്രം ഒരു ലക്ഷത്തിലധികം പേര്‍ക്ക് പിഴ ശിക്ഷ ലഭിച്ചു. 1210 വാഹനങ്ങള്‍ ദുബായ് പോലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

മെയ് മാസത്തില്‍ മാത്രം ദുബായില്‍ ഗതാഗത നിയമം ലംഘിച്ച 1,07,000 പേര്‍ക്കാണ് പിഴ ശിക്ഷ ലഭിച്ചത്. ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പട്രോളിംഗിലും മറ്റുമാണ് ഇത്രയും പേര്‍ പിടിയിലായതെന്ന്ദുബായ് പോലീസിലെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു.
ബര്‍ദുബായില്‍ മാത്രം 63,000 പേര്‍ക്കാണ് പിഴ നല്‍കിയത്. ദേരയില്‍ 44,000 പേര്‍ക്ക് പിഴ ശിക്ഷ ലഭിച്ചു.
അമിത വേഗത, ലൈന്‍ മാറുമ്പോള്‍ അച്ചടക്കം പാലിക്കാതിരിക്കുക, ഗതാഗത തടസം സൃഷ്ടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക തുടങ്ങിയവയ്ക്കാണ് പിഴ നല്‍കിയിരിക്കുന്നത്.

25,000ത്തിലധികം പേര്‍ ലൈന്‍ മാറുമ്പോള്‍ അച്ചടക്കം പാലിക്കാത്തതിന്‍റെ പേരിലാണ് പിടിയിലായത്. ഗതാഗത തടസം സൃഷ്ടിച്ചതിന് 11,000 പേര്‍ക്കും 4100 പേര്‍ക്ക് വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സുമായി വാഹനമോടിച്ചതിന് 1410 പേര്‍ക്കും പിഴ ലഭിച്ചു.
നിരോധിത മേഖലയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് 3660 പേര്‍ക്കും നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് 2700 പേര്‍ക്കും പിഴ ലഭിച്ചു.
ഗുരുതരമായ നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് മെയ് മാസത്തില്‍ മാസത്തില്‍ മാത്രം 1210 വാഹനങ്ങള്‍ ദുബായ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഗതാഗത നിയമലംഘകരെ കണ്ടെത്താന്‍ പോലീസ് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്