30 April 2009

പ്രവാസികളുടെ സാമ്പത്തിക സുരക്ഷ : കെ. വി. ഷംസുദ്ദീന്‍

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ തങ്ങളുടെ സാമ്പത്തിക സുരക്ഷ സ്വയം ഉറപ്പു വരുത്താന്‍ ശ്രമിക്കണമെന്ന് ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസ് ഡയറക്ടറും പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനുമായ കെ. വി. ഷംസുദ്ദീന്‍ പറഞ്ഞു.
 
മൂവാറ്റുപുഴ - കോതമംഗലം നിവാസികളുടെ കൂട്ടായ്മയായ ആശ്രയം - അബുദാബിയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് അബുദാബി മലയാളീ സമാജത്തില്‍ വച്ച് നടത്തിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മുഖ്യ പ്രായോജകരായ “പ്രവാസി സുരക്ഷാ ബോധവ ല്‍ക്കരണ” സെമിനാറില്‍ പങ്കെടുത്തു കൊണ്ട്‌ സംസാരിക്കു കയായിരുന്നു അദ്ദേഹം.
 
കഴിഞ്ഞ പത്തു വര്‍ഷത്തോളമായി താന്‍ നടത്തി വരുന്ന സാമ്പത്തിക സുരക്ഷാ ബോധവല്‍ക്കരണ പരിപാടികളില്‍ ആഗോള മാന്ദ്യത്തിനു കാരണമാ യേക്കുമെന്ന് സൂചിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ഇന്ന് യാഥാര്‍ത്ഥ്യമായി പുലര്‍ന്നിരി ക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.
 
അമിത വ്യയ ശീലവും പലിശയില്‍ അധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥയും പിശുക്കുമാണ് ലോകം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴി നടത്തിയ മുഖ്യ കാരണങ്ങള്‍.
 
പ്രകൃതി വിഭവങ്ങള്‍ ദൈവം മനുഷ്യ സമൂഹത്തിനു നല്‍കിയ അനുഗ്രഹമാണ്.
 
അത് ഏതെങ്കിലും ഒരു രാഷ്ട്രത്തിനോ വ്യക്തിക്കോ കയ്യടക്കി വച്ചു സുഖിച്ചു തീര്‍ക്കാനുള്ളതല്ല. പ്രകൃതിയുടെ താല്പര്യത്തിനു വിരുദ്ധമാണിത്‌. ലോകത്തെ സമ്പന്ന രാജ്യങ്ങളും വ്യക്തികളും ദരിദ്രര്‍ക്ക് സമ്പത്ത് ദാനം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇപ്പോള്‍ ആവിഷ്ക്കരിച്ച "ഫിലാന്ത്രോ ക്യാപ്പിറ്റല്‍" സിദ്ധാന്തം അതാണ്‌ വ്യക്തമാ ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
ഊതി പ്പെരുപ്പിച്ച ഊഹ ക്കച്ചവടങ്ങ ളിലൂടെയും സഹായ വായ്പാ പദ്ധതിയെന്ന കട ക്കെണി കളിലൂടെയും സമര്‍ഥമായി പാവപ്പെ ട്ടവന്‍റെ സമ്പത്ത് കൊള്ളയടിച്ചു കൊണ്ടിരുന്ന മുതലാളിത്ത രാജ്യങ്ങളിലെ പലിശ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥക്ക് കിട്ടിയ ഇരുട്ടടിയാണ് ലോകം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം.
 
സാമ്പത്തിക സമത്വവും സാമൂഹ്യ നീതിയും ഉറപ്പാക്കുന്ന ഒരു വ്യവസ്ഥിതിക്കു മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കുക യുള്ളുവെന്നും അദ്ദേഹം സദസ്സിനെ ഓര്‍മ്മപ്പെടുത്തി.
 
തന്‍റെ വരുമാനത്തില്‍ നിന്നും കൃത്യമായി എല്ലാ മാസവും സമ്പാദിക്കുമെന്നും ആ സമ്പാദ്യം തനിക്കും സമൂഹത്തിനും രാഷ്ട്രത്തിനും ഉപയുക്തമായ രീതിയില്‍ നിക്ഷേപിക്കുമെന്നും അതില്‍ നിന്നുള്ള ആദായത്തില്‍ നിന്നും അര്‍ഹരായവര്‍ക്ക് കൃത്യമായി ദാന ധര്‍മങ്ങള്‍ ചെയ്യുമെന്നും സദസ്സിലു ണ്ടായിരുന്ന നൂറു കണക്കിനാളുകള്‍ ഒരേ സ്വരത്തില്‍ ശപഥം ചെയ്തത് വേറിട്ടൊരു അനുഭവമായി.
 
ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങുന്ന നിര്‍ധനരായ പ്രവാസികളുടെ പുനരധി വാസത്തിന് അധികൃതര്‍ അടിയന്തിരമായി നടപടി കൈ ക്കൊള്ളണമെന്ന് ആശ്രയം അബുദാബി സെക്രട്ടറി കെ. കെ. ഇബ്രാഹിം കുട്ടി ആവശ്യപ്പെട്ടു.
 
കോടികള്‍ ധൂര്‍ത്തടിച്ച് നടത്തുന്ന തെരഞ്ഞടുപ്പ് പ്രചരണ മാമാങ്ക ങ്ങളിലൊന്നും തന്നെ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ വിദേശ നാണ്യം നേടി തന്നു കൊണ്ട്‌ മുഖ്യ പങ്കു വഹിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയത് നിര്‍ഭാഗ്യകരമാണ്.
 
പ്രവാസികള്‍ക്ക് വോട്ട വകാശം നിഷേധിച്ചു കൊണ്ട് അധികൃതര്‍ തുടരുന്ന സമീപനം ജനാധിപത്യ വിരുദ്ധമാണ്. ഗള്‍ഫ് പ്രവാസികളോടും പാശ്ചാത്യ നാടുകളിലെ പ്രവാസികളോടും രണ്ടു തരത്തിലുള്ള സമീപനമാണ് ഇന്ത്യന്‍ ഭരണ കൂടം കൈ ക്കൊള്ളുന്നത്.
 
ഇന്ത്യയിലെ ചില തീര്‍ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ പ്രവാഹം ഗണ്യമായി കുറഞ്ഞതോടെ പരിസര പ്രദേശങ്ങളിലെ മരങ്ങളില്‍ വസിച്ചിരുന്ന കുരങ്ങുകള്‍ ഭക്ഷണം കിട്ടാതെ ചത്തൊടുങ്ങി.
 
ഒരു പ്രത്യേക വിഭാഗത്തിന്‍റെ വോട്ടു ബാങ്ക് ലക്‌ഷ്യം വച്ചു കൊണ്ട് ഉടനടി ലക്ഷങ്ങള്‍ ചിലവാക്കാന്‍ ഉത്തരവിട്ട അധികൃതര്‍, ആ കുരങ്ങുകളോട് കാട്ടിയ ഉദാര മനസ്കത പോലും പ്രവാസികള്‍ക്ക് വേണ്ടി ചെയ്യാതിരിക്കുന്നത് അവര്‍ക്ക് വോട്ടവകാശം ഇല്ലാത്തതു കൊണ്ടാണെന്നും ആശ്രയം സെക്രട്ടറി പറഞ്ഞു.
 
പ്രവാസീ സുരക്ഷാ ബോധവല്‍ക്ക രണത്തിന്റെ ഭാഗമായി യു. എ. ഇ. യിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരെയും മാനസിക രോഗ വിദഗ്ധരെയും പങ്കെടുപ്പിച്ചു കൊണ്ട് അബുദാബിയിലെ മുസ്സഫ - മഫ്രക്ക് ലേബര്‍ ക്യാമ്പുകളില്‍ പരിപാടികള്‍ സംഘടിപ്പി ക്കുമെന്നു ആശ്രയം യു. എ. ഇ. പ്രസിഡന്റ് പ്രമോദ് നായര്‍ പറഞ്ഞു.
 
ആശ്രയത്തിനു വേണ്ടി വിഷയാവതരകന്‍ കെ. വി. ഷംസുദ്ദീന് സ്ഥാപക പ്രസിഡന്‍റ് പി. എ. സുബൈര്‍ ഉപഹാരം നല്‍കി.
 
ആശ്രയത്തിനു വേണ്ടി ലോഗോ രൂപ കല്‍പ്പന ചെയ്ത ഹാഷിം മുവാറ്റുപുഴയെ യോഗം ആദരിച്ചു.
 
വൈകിട്ട് ആശ്രയം കുടുംബാംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ നടന്നു. എം. കെ. മുഹമ്മദ് ഹംസയുടെ നേതൃത്വത്തില്‍ ''കണ്‍സര്‍ടോ ആശ്രയം" അവതരിപ്പിച്ച സംഗീത വിരുന്നു സദസ്സിനു അക്ഷരാ ര്‍ത്ഥത്തില്‍ പുത്തന്‍ ഉണര്‍വ് നല്‍കി.
 
കലാ പരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ബിന്‍ അലി മെഡിക്കല്‍സിന്റെ പേരില്‍ പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കി.
 
പ്രസിഡന്‍റ് പ്രമോദ് നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ. കെ. ഇബ്രാഹിം കുട്ടി സ്വാഗതവും എല്‍ദോസ് നന്ദിയും പറഞ്ഞു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്