29 April 2009

തുറന്ന വാഹനങ്ങളില്‍ തൊഴിലാളികളെ കൊണ്ടുപോകുന്നത് ബഹ് റൈനില്‍ നിരോധിച്ചു.

മെയ് ഒന്ന് മുതല്‍ ഈ നിരോധനം നിലവില്‍ വരും.

തുറന്ന വാഹനങ്ങളില്‍ തൊഴിലാളികളെ കൊണ്ടു പോകുന്നത് മൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇതിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. അടുത്ത മാസം ഒന്ന് മുതല്‍ ഈ നിരോധനം പൂര്‍ണമായും നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
തുറന്ന ട്രക്കുകളിലും ലോറികളും തൊഴിലാളികളെ കൊണ്ടുപോകുന്നത് മൂലം നിരവധി അപകടങ്ങളാണ് ബഹ്റിനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം അപകരടത്തില്‍ 2006 ല്‍ മൂന്ന് തൊഴിലാളികള്‍ മരിക്കുകയും 221 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2007 ലാവട്ടെ മൂന്ന് പേര്‍ മരിക്കുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പുതിയ നിയമം സംബന്ധിച്ച് കമ്പനികള്‍ക്കും മറ്റും നേരത്തെ തന്നെ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാതൊരു കാരണവശാലും സമയം ദീര്‍ഘിപ്പിച്ച് നല്‍കില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയും ആറ് മാസം വരെ തടവും അനുഭവിക്കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തൊഴിലാളികളുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് തന്നെ ഈ നിയമം നടപ്പിലാക്കാന്‍ അധികൃതര്‍ ഉദ്ദേശിച്ചതും അതുകൊണ്ട് തന്നെ.
ബഹ്റിനില്‍ അഞ്ച് ലക്ഷത്തിലധികം പ്രവാസികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനവും നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികളാണ്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്