08 June 2009

ഷാര്ജയിലെ ഹോട്ടലുകളില്‍ ശുചിത്വമില്ലെന്ന് അധിക്യതര്

ഷാര്‍ജ എമിറേറ്റില്‍ 50 ശതമാനം റസ്റ്റോറന്‍റുകളും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നു. ഷാര്‍ജ നഗരസഭ അധികൃതര്‍ നടത്തിയ പരിശോധനകളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഭക്ഷണ കാര്യത്തിലും അടുക്കള ശുചീകരണത്തിലും ജീവനക്കാരുടെ വൃത്തി സംബന്ധിച്ചും പാലിക്കേണ്ട മാനദണ്ഡങ്ങളാണ് മിക്കവരും ലംഘിക്കുന്നത്. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിരവധി റസ്റ്റോറന്‍റുകള്‍ക്കും കഫറ്റീരിയകള്‍ക്കും വന്‍ പിഴ അധികൃതര്‍ ചുമത്തിയിട്ടുണ്ട്. ചിലത് താല്‍ക്കാലികമായി അടച്ച് സീല്‍ വയ്ക്കുകയും ചെയ്തു.
കഴിഞ്ഞ 12 മാസത്തിനിടെ 1588 റസ്റ്റോറന്‍റുകളും കഫറ്റീരിയകളും ഇന്‍സ് പെക്ടര്‍മാര്‍ പരിശോധിച്ചു. ഇതില്‍ 223 എണ്ണം മാത്രമാണ് ഏറ്റവും ചുരുങ്ങിയ മാനദണ്ഡങ്ങള്‍ പോലും നടപ്പിലാക്കിയിട്ടുള്ളൂവെന്ന് ഷാര്‍ജ നഗരസഭാ ആഭ്യന്തര പരിശോധനാ വിഭാഗം മേധാവി ജാസിം മുഹമ്മദ് അല്‍ അലി പറഞ്ഞു. ഇതേ തുടര്‍ന്ന 891 എണ്ണത്തിന് മുന്നറിയിപ്പ് നോട്ടിസ് നല്‍കുകയും 474 എണ്ണം വേണ്ടത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വരെ അടച്ച് പൂട്ടാന്‍ ഉത്തരവ് നല്‍കുകയും ചെയ്തു. അടുത്ത ദിവസങ്ങളില്‍ ബാക്കിയുള്ള റസ്റ്റോറന്‍റുകളിലും ഗ്രോസറികളും കടകളിലും പരിശോധന നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
വൈദ്യുതി ലാഭിക്കുന്നതിന് വേണ്ടി രാത്രി കാലത്ത് റഫ്രിജറേറ്റര്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിനെതിരേ ഇന്‍സ് പെക്ടര്‍മാര്‍ കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഇത് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
കഴിഞ്ഞ ആഴ്ചയില്‍ മലയാളി കുടുംബത്തിന് ഭക്ഷ്യ വിഷബാധയേറ്റ് ബാലിക മരിച്ചിരുന്നു. ഇതിന്‍റെ അന്വേഷണം അധിക‍ൃതര്‍ തുടരുകയാണ് . ഒപ്പം ഭക്ഷ്യ വിഷബാധയേറ്റ കേസുകള്‍ ക്രോഡീകരിച്ച് കാരണം കണ്ടെത്താനുള്ള ശ്രമവും അധികൃതര്‍ ആറംഭിച്ചിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്