31 May 2009

പ്രവാസി പ്രയാസങ്ങളുടെ നടുക്കടലില്‍ - ജ. ബാലകൃഷ്ണന്‍

justice-k-g-balakrishnanദോഹ: ഗള്‍ഫുകാരന്‍ എന്നും പ്രയാസങ്ങളുടെ നടുക്കടലില്‍ ആണെന്ന് ഇന്ത്യന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ പ്രസ്താവിച്ചു. കുടുംബത്തില്‍ നിന്ന് അകന്ന് മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ച് കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന ഗള്‍ഫുകാര്‍ സ്വദേശത്ത് എത്തിയാല്‍ അവരെ സഹായിക്കാന്‍ സര്‍ക്കാരോ കുടുംബങ്ങളോ ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാവുക. ഗള്‍ഫില്‍ നിന്നു സമ്പാദ്യം വാരി കൂട്ടിയ സമ്പന്നനാണെന്ന നിലയ്ക്കാണ് കുടുംബങ്ങള്‍ ശ്രദ്ധിക്കാതെ ഇരിക്കുക എന്ന് അദ്ദേഹം പറഞ്ഞു.
 
ദോഹയില്‍ നടക്കുന്ന അന്താരാഷ്ട്ര ലോയേഴ്‌സ് ഫോറത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനെത്തിയ ചീഫ് ജസ്റ്റിസിനും പത്‌നി നിര്‍മലാ ബാലകൃഷ്ണനും തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി ഹോട്ടല്‍ മേരിയട്ടില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു ലോകവും നമ്മുടെ രാജ്യവും താമസിയാതെ കര കയറും. ഇന്ത്യന്‍ ബാങ്കുകളെല്ലാം സുരക്ഷിതമാണ്. ഗള്‍ഫുകാരെ സംഘര്‍ഷ ഭരിതരാക്കുന്നത് അനിശ്ചിതത്വമാണ്. എന്ന് ജോലി നഷ്ടപ്പെടും, എന്ന് കയറ്റി അയയ്ക്കും എന്ന ആശങ്കയില്‍ ആണ് അവര്‍. കേരളീയരെ സംബന്ധിച്ചിടത്തോളം നിഷേധാത്മക നയം സ്വീകരിക്കുന്നവരാണ്. എന്നാല്‍ കേരളത്തിലെ സാംസ്‌കാരിക കേന്ദ്രമായ തൃശ്ശൂര്‍ ജില്ലക്കാര്‍ അവരില്‍ നിന്നു വിഭിന്നരാണ്. സന്തോഷകരമായ ജീവിതം നയിക്കുന്ന ഗള്‍ഫുകാരുമുണ്ട്. സ്വന്തം നാടിന്റെ പ്രശ്‌നങ്ങള്‍ ചിന്തിക്കുന്നത് ആശാവഹമായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് പ്രസ്താവിച്ചു.
 
ചടങ്ങില്‍ ഐക്യ രാഷ്ട്ര സഭയിലെ കണ്‍ഡക്ട് ആന്‍ഡ് ഡിസില്ലിന്‍ ടീം മുഖ്യന്‍ രാമവര്‍മ രഘു തമ്പുരാന്‍, ലോയേഴ്‌സ് ഫോറത്തില്‍ പങ്കെടുക്കാനെത്തിയ അഡ്വ. ചന്ദ്രമോഹന്‍ എന്നിവരും പ്രസംഗിച്ചു. രാമവര്‍മ തമ്പുരാന്റെ പത്മി ലക്ഷ്മീ ദേവി തമ്പുരാനും ചടങ്ങില്‍ പങ്കെടുത്തു. സൗഹൃദ വേദി മുഖ്യ രക്ഷാധികാരി അഡ്വ. സി. കെ. മേനോന്‍ അധ്യക്ഷത വഹിച്ചു. സലിം പൊന്നാമ്പത്ത് സ്വാഗതം പറഞ്ഞു.
 
ജസ്റ്റിസ് ബാലകൃഷ്ണന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വദ്വ സൗഹൃദ വേദി വക ഉപഹാരം നല്‍കി. പത്മശ്രീ ലഭിച്ച വാണിജ്യ വ്യവസായ പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. സി. കെ. മേനോന് ചീഫ് ജസ്റ്റിസ് ഉപഹാരം നല്‍കി. അതിഥികളെ സൗഹൃദ വേദി ട്രഷറര്‍ പി. ടി. തോമസ്, അഷ്‌റഫ് വാടാനപ്പള്ളി, ഗഫൂര്‍ തുടങ്ങിയവര്‍ ബൊക്ക നല്‍കി സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി കെ. എം. അനില്‍ നന്ദി പറഞ്ഞു.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്