18 May 2009

കുവൈറ്റ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി ; വനിതകള്‍ക്ക് അട്ടിമറി വിജയം.

കുവൈറ്റില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് അട്ടിമറി വിജയം. കുവൈറ്റ് പാര്‍ലമെന്‍റിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതകള്‍ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നാല് വനിതകളാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. 50 അംഗ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ 21 പേരും പുതുമുഖങ്ങളാണ്. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് കുവൈറ്റ് അമീര്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പു നടന്നത്.

കുവൈറ്റിന്‍റെ 14-ാം പാര്‍ലമെന്‍റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി. 50 അംഗ പാര്‍ലമെന്‍റിലേക്ക് യാഥാസ്ഥിതിക ഇസ്ലാമിസ്റ്റ് സംഘടനകളില്‍ പെട്ട 11 അംഗങ്ങള്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ പാര്‍ലമെന്‍റില്‍ ഇവര്‍ക്ക് 21 അംഗങ്ങള്‍ ഉണ്ടായിരുന്നു. സര്‍ക്കാരുമായി ഉണ്ടായിരുന്ന കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2006 മുതല്‍ രണ്ടു പ്രാവശ്യം പാര്‍ലമെന്‍റ് പിരിച്ചുവിട്ടിരുന്നു. കുവൈറ്റില്‍ ആദ്യമായി വനിതാ മന്ത്രിയെ നിയമിച്ചതിനേയും വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയതിനേയും മറ്റും എതിര്‍ത്തുവന്നിരുന്ന ഇവര്‍, പാര്‍ലമെന്‍റും സര്‍ക്കാരും തമ്മില്‍ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പ്രേരക ശക്തിയായിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്