26 May 2009

യു.എ.ഇയില്‍ ആദ്യ എന്‍ 1 എച്ച് 1 പനി സ്ഥീരീകരിച്ചു

യു.എ.ഇയില്‍ ആദ്യ എന്‍ 1 എച്ച് 1 പനി സ്ഥീരീകരിച്ചതോടെ മുന്‍ കരുതല്‍ ശക്തമാക്കി. കാനഡയില്‍ നിന്നെത്തിയ പാക്കിസ്ഥാന്‍ യുവാവിനാണ് പനിയുണ്ടെന്ന് സ്ഥീരികരിച്ചത്.

യു.എ.ഇയിലെ ആദ്യ എന്‍ 1 എച്ച് 1 പനി ഞായറാഴ്ചയാണ് ആരോഗ്യ മന്ത്രാലയം സ്ഥീരികരീച്ചത്. കാനഡയില്‍ നിന്ന് അബുദാബിയില്‍ എത്തിയ പാക്കിസ്ഥാന്‍ യുവാവിനാണ് എന്‍ 1 എച്ച് 1 പനി ബാധിച്ചതായി കണ്ടെത്തിയത്. അലൈനിലെ വിദ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഇപ്പോള്‍ ചികിത്സയിലും നിരീക്ഷണത്തിലുമാണ്.
അതേ സമയം ഇയാളാടൊപ്പം വിമാനത്തില്‍ എത്തിയവരെല്ലാം പനി മുക്തമാണെന്ന് ആരോഗ്യ മന്ത്രി ഡോ. ഹനീഫ് ഹസന്‍ വ്യക്തമാക്കി.
കാനഡയില്‍ നിന്നെത്തിക ആള്‍ക്ക് എന്‍ 1 എച്ച് 1 പനിയുള്ളതായി സംശയിക്കുന്നതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. അതാണ് സ്ഥികരീകരിച്ചിരിക്കുന്നത്.

എന്‍ 1 എച്ച് 1 പനി യു.എ.ഇയില്‍ സ്ഥിരീകരിച്ചതോടെ അധികൃതര്‍ മുന്‍ കരുതല്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ യു.എ.ഇയിലെ വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്കാനറുകള്‍ സ്ഥാപിച്ചിരുന്നു. സംശയമുള്ളവരെയെല്ലാം വിശദമായ പരിശോധനയക്ക് വിധേയമാക്കുന്നുണ്ട്. എന്‍ 1 എച്ച് 1 പനി ബാധ ആദ്യമായി കണ്ടെത്തിയ മെക്സിക്കോ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവരേയും വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. വിമാനത്താവളങ്ങളില്‍ മാത്രമല്ല തുറമുഖങ്ങളിലും പരിശോധനയക്കുള്ള സജ്ജീകരണങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

ആവശ്യമായ ആന്‍റി വൈറല്‍ മരുന്നുകള്‍ രാജ്യത്ത് സംഭരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിര്‍ ദേശാനുസരണമുള്ള മുന്‍കരുതല്‍ എന്‍ 1 എച്ച് 1 പനിക്കെതിരെ കൈക്കൊണ്ടിട്ടുണ്ട്. യു.എ.ഇയും ഇതര അറബ് രാജ്യങ്ങളും ലോകാ രോഗ്യ സംഘടനയുമായി വിവരങ്ങള്‍ കൈറുന്നുമുണ്ട്. പനി നിരീക്ഷിക്കാനും മറ്റ് നടപടികള്‍ക്കുമായി യു.എ.ഇ പ്രത്യേക കമ്മിറ്റിക്ക് തന്നെ രൂപം നല്‍കിയിട്ടുണ്ട്.

അതേ സമയം കുവൈറ്റിലെ 18 സൈനികരില്‍ എന്‍1 എച്ച് 1 പനി കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിരിച്ചയച്ചതായും മറ്റ് സൈനികരിലേക്ക് ഈ പനി പടര്‍ന്നിട്ടില്ലെന്നും കുവൈറ്റ് പൊതു ആരോഗ്യ വിഭാഗം ഉപ മേധാവി യൂസുഫ് മെന്ത്കര്‍ പറഞ്ഞു. കുവൈറ്റിലെ പൊതുജനങ്ങളില്‍ ആര്‍ക്കും എന്‍1 എച്ച് 1 പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഗള്‍ഫ് രാജ്യങ്ങളിലും പനി കണ്ടെത്തിയതോടെ എല്ലാ ജിസിസി രാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. എല്ലാ രാജ്യങ്ങളിലേയും വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്കാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യത്തിന് മരുന്നുകളും ഇവിടങ്ങളിലെല്ലാം സംഭരിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് എല്ലാ ജിസിസി രാജ്യങ്ങളും വ്യക്തമാക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്